സംഘടനകളിലൂടെ…
“കേരള ഗണക മഹാസഭ” – ആവിർഭാവവും ചരിത്രവും
കയ്പ്പും മധുരവുമാർന്ന ഒട്ടേറെ സംഭവ വികാസങ്ങളിലൂടെയാണ് കേരള ഗണക മഹാസഭയുടെ വളർച്ചയുണ്ടായിട്ടുള്ളത് എന്ന വസ്തുത എല്ലാവർക്കും ഒരു വെളിച്ചമാകട്ടെ.
ഗണക സമുദായത്തിലെ പണ്ഡിതന്മാരായിരുന്ന കവികളും ഇതര സമുദായങ്ങളിലെ ചില കവികളും തമ്മിൽ കവിതകളിലൂടെ തുടർന്നു വന്ന ആക്രമണ പ്രത്യാക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ആദ്യമായി ഗണകർ ഒരു സംഘടനയെ കുറിച്ച് ചിന്തിച്ചത്. എഴുത്തോലകളിൽകൂടി സമുദായങ്ങളെ കളിയാക്കി കവിതകൾ ചമച്ച് കൊടുത്തു വിടുകയും ഉരുളയ്ക്കുപ്പേരി എന്ന രീതിയിൽ ഗണകപടുക്കൾ അതിനു മറുപടി കൊടുത്തു വരികയും ചെയ്തു.
കൊല്ലവർഷം 1083 ൽ ( എ.ഡി.1908 ) തിരുവിതാംകൂറിലെ പ്രസിദ്ധ വൈദ്യനും കവിയുമായിരുന്ന വേങ്ങൽ കെ.ജി. ഇട്ടിവൈദ്യന്റെ വൈദ്യശാലയിൽ കൂടിയ ആലോചനായോഗം ഗണകരുടെ ആദ്യത്തെ സംഘടനയ്ക്ക് ബീജാവാപം നടത്തി. “കേരളീയ ഗണക മഹാജനയോഗം” എന്നപേരിൽ തുടങ്ങിയ ആ സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷൻ പാഴൂർ പടിപ്പുരയ്ക്കൽ കുഞ്ഞുരാമൻ ജ്യോത്സ്യരും സെക്രട്ടറി വേങ്ങൽ കെ.ജി. ഇട്ടിവൈദ്യനുമായിരുന്നു. താമരക്കുളം കൊച്ചു ശങ്കരൻ വൈദ്യൻ, കാഞ്ഞിരവേലി കൃഷ്ണൻ ജ്യോത്സ്യർ, പറവൂർ നാണു ജ്യോത്സ്യർ, കാവിൽ ഉമ്മട്ടി വൈദ്യൻ, നിരണം നാണു ആശാൻ, കുളനട ഉള്ളന്നൂർ ചക്രനാശാൻ തുടങ്ങിയവർ പ്രസ്തുത സംഘടനയുടെ പ്രവർത്തകരായിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഫലമായി നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ധാരാളം അംഗങ്ങളെ ചേർത്തു വിപുലമാക്കി. കൊല്ലവർഷം 1084 മകര മാസത്തിൽ പാഴൂർ പടിപ്പുരയിൽ വെച്ച് ഒന്നാം വാർഷികം ആഘോഷിച്ചു.
അന്നെടുത്ത പല തീരുമാനങ്ങളിലൊന്ന് ഗണകരുടെ വകയായി ഒരു മാസിക തുടങ്ങണമെന്നതായിരുന്നു. കൊല്ലവർഷം 1085 ൽ രണ്ടാം വാർഷികം ആഘോഷിച്ചപ്പോഴേക്കും “ശ്രീരാമവിലാസം” എന്ന പേരിലൊരു മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ശ്രീരാമവിലാസത്തിന്റെ ആദ്യത്തെ പത്രാധിപർ കാഞ്ഞിരവേലി കെ.എൻ. കൃഷ്ണൻ ജ്യോത്സ്യരായിരുന്നു. കേരള കാളിദാസൻ മുതലായ അക്കാലത്തെ പല പ്രശസ്ത കവികളും ആശംസകളയച്ചും അനുമോദിച്ചും പ്രോത്സാഹനം നൽകി.
പത്രപ്രവർത്തനവും ശക്തമായ സംഘടനാ പ്രവർത്തനവുമുണ്ടായപ്പോൾ 1085 ൽ എം.കെ. പത്മനാഭക്കണിയാരെ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ദിവാൻ കൃഷ്ണൻനായർ പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് ഗണക സമുദായത്തെ മാനിച്ചു. സംഘടനയുടെ മൂന്നാം വാർഷികം അടൂർ വെച്ച് ആർഭാടപൂർവ്വം നടത്തിയെങ്കിലും തുടർന്നുണ്ടായ ചില മത്സരങ്ങളുടെ ഫലമായി സംഘടന ശിഥിലമായിത്തീർന്നു. കെ.ജി. ഇട്ടി വൈദ്യൻ, പാഴൂർ അച്ചൻ തുടങ്ങിയവരുടെ നിര്യാണം കൂടി ഉണ്ടായതോടെ “കേരളീയ ഗണക മഹാജനയോഗം”കഥാവശേഷമായി.
പായും പങ്കായവുമില്ലാതെ നടുക്കായലിൽപ്പെട്ട വഞ്ചിപോലെ അനാഥമായ സമുദായത്തിന്റെ ശോച്യാവസ്ഥയിൽ മനംനൊന്ത ചില സമുദായസ്നേഹികൾ വീണ്ടും രംഗത്തെത്തി. പണ്ഡിതനും കവിയുമായിരുന്ന കാഞ്ഞിരവേലി കൃഷ്ണൻ ജ്യോത്സ്യരുടെ നേതൃത്വത്തിൽ പലവിധ ക്ലേശങ്ങളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ചുകൊണ്ട് “തിരുവിതാംകൂർ ഗണക മഹായോഗം” എന്ന പേരിൽ ഒരു സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. അതിന്റെ പ്രസിഡന്റായി പാഴൂർ പടിപ്പുര ശങ്കരൻ ജ്യോത്സ്യരും സെക്രട്ടറിയായി കാഞ്ഞിരവേലി കൃഷ്ണൻ ജ്യോത്സ്യരുമാണ് പ്രവർത്തിച്ചത്.
തിരുവിതാംകൂറിന്റെ വടക്കുമുതൽ തെക്കുവരെയുള്ള മിക്കപ്രദേശങ്ങളിലും പ്രവർത്തകരായും അംഗങ്ങളായും വളരെയധികം ആളുകളെ സംഘടിപ്പിക്കാനും സുശക്തമായ പ്രവർത്തനം നടത്താനും ആ സംഘടനക്കു കഴിഞ്ഞിരുന്നു. കൊല്ലവർഷം 1094 ൽ പറക്കോട്ടു വെച്ച് തിരുവിതാംകൂർ ഗണക മഹാജന യോഗത്തിന്റെ വാർഷികം വിപുലമായ തോതിൽ ആഘോഷിക്കുകയുണ്ടായി. ഗണകർ രാഷ്ട്രീയമായി ചിന്തിക്കുന്നതിനു സമാരംഭം കുറിച്ചത് ആ സമ്മേളനമായിരുന്നു.
ശ്രീമൂലം അസംബ്ലിയിലേക്ക് ശ്രീ കെ.എൻ. കൃഷ്ണൻജ്യോത്സ്യരെ ഒരു അംഗമായി നോമിനേറ്റ് ചെയ്യണമെന്ന് പ്രസ്തുത സമ്മേളനം പ്രമേയം പാസ്സാക്കി അയക്കുകയുണ്ടായി. പല യോഗങ്ങളും ഇക്കാര്യം നിരന്തരം അഭ്യർത്ഥിച്ചതിന്റെ ഫലമായി 1095 ൽ ശ്രീമൂലം അസംബ്ലിയിലേക്ക് കാഞ്ഞിരവേലി കൃഷ്ണൻ ജ്യോത്സ്യരെ നോമിനേറ്റ് ചെയ്തുകൊണ്ട് ഉത്തരവുണ്ടായി. ഗണക സമുദായമൊന്നാകെ ആഹ്ലാദവും അഭിമാനവുംപ്രകടിപ്പിച്ചു. സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർ മുതലായ മഹാന്മാർ പങ്കെടുത്ത അനുമോദന ചടങ്ങുകൾ നാടൊട്ടുക്കും നടന്നു. 1095 കുംഭമാസം ഒന്നാം തീയതി ജ്യോത്സ്യരെ തിരുവനന്തപുരത്തിനയച്ചു. അസുഖ ബാധിതനായിരുന്ന കൃഷ്ണൻ ജ്യോത്സ്യർ അത് വകവെയ്ക്കാതെ അസംബ്ളിയിൽ ഹാജരായി. തുടർന്ന് രോഗം കൂടുകയും കുംഭമാസം 13 ആം തീയ്യതി ആ മഹാപുരുഷൻ ലോകത്തൊടു വിടപറയുകയും ചെയ്തു. സമുദായത്തിനു വേണ്ടി തയ്യാറാക്കിയ ബില്ലുകളും പ്രമേയങ്ങളും ആ അസംബ്ളിയിൽ അദ്ദേഹത്തിനു അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ശ്രീ. കെ. എൻ. കൃഷ്ണൻ ജ്യോത്സ്യരുടെ മരണത്തോടെ തിരുവിതാംകൂർ ഗണക മഹായോഗം ശിഥിലമായി. അതിനു ശേഷം ‘തിരുവിതാംകൂർ ഗണക മഹാസഭ’യുടെ ആവിർഭാവം വരെ ഗണകർക്ക് ഒരു കേന്ദ്രീകൃത സംഘടന ഉണ്ടായിരുന്നില്ല.
ഇതര സമുദായങ്ങൾ സംഘടനകൾ കൊണ്ട് ശക്തി നേടുകയും അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് കണ്ടപ്പോൾ ആധുനിക സാമൂഹിക വ്യവസ്ഥയിൽ സംഘടിക്കാതെ രക്ഷയില്ലെന്നു മനസ്സിലാക്കിയ അഭ്യസ്തവിദ്യരായ ഏതാനും യുവാക്കളുടെ സമുദായ സ്നേഹത്തിന്റെ ഫലമായി 1942 ൽ ‘തിരുവിതാംകൂർ ഗണക മഹാസഭ’ എന്ന സമുദായ സംഘടനയ്ക്ക് രൂപം നൽകി. 1942 ൽ ചങ്ങനാശ്ശേരി കേന്ദ്രമാക്കി സഭ പ്രവർത്തനം ആരംഭിച്ചു. ചങ്ങനാശേരി പ്രാദേശിക സഭ ഒന്നാം നമ്പർ ശാഖയായി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച തിരുവിതാംകൂർ ഗണക മഹാസഭ മാറി മാറി വന്ന നേതൃത്വത്തിൽ വളർന്നും ചിലപ്പോൾ തളർന്നും 1956 വരെ നിലനിന്നു.
തിരുവിതാംകൂർ ഗണക മഹാസഭയുടെ ജനറൽ സെക്രട്ടറിയായി ദീർഘകാലം സേവനത്തിലിരുന്നത് ശ്രീ കാർത്തികപള്ളി കൊച്ചുകുഞ്ഞായിരുന്നു. അന്നത്തെ പ്രസിഡന്റ് ജില്ലാ ജഡ്ജ് ആയിരുന്ന ശ്രീ. കെ. കെ. ശങ്കരഗണകൻ ആയിരുന്നു. ഇവരുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ മിക്ക സ്ഥലങ്ങളിലും സംഘടനാ സന്ദേശമെത്തിക്കാനും അനേകം ശാഖകൾ പുതുതായി ഉണ്ടാക്കാനും കഴിഞ്ഞു, നിർഭാഗ്യവശാൽ 1956 ൽ ഈ കൂട്ടായ്മ ശിഥിലമാവുകയും തിരുവിതാംകൂർ ഗണക മഹാസഭയുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ നിശ്ചലത്വം സ്വാഭാവികമായി ശാഖകളെയും ബാധിച്ചു. ഇത് സമുദായാംഗങ്ങളിൽ അരക്ഷിതാവസ്ഥയും നൈരാശ്യവും ഉണ്ടാക്കി. മഹാസഭയുടെ ഒന്നാം ഇരുണ്ടകാലഘട്ടമെന്ന് നമുക്ക് ഇതിനെ വീശേഷിപ്പിക്കാം. തിരുവിതാംകൂറിൽ ചിലയിടങ്ങളിൽ മാത്രമുള്ള ഗണകക്കൂട്ടായ്മകൾ താലൂക്ക് അടിസ്ഥാനത്തിൽ കൂടുകയും പത്തനംതിട്ട മാവേലിക്കര താലൂക്കുകൾ ഒത്തുചേർന്ന് മഹാസഭയെ പുനരുദ്ധരിക്കാനുള്ള പരിശ്രമം നടത്തുകയും ചെയ്തു. നിരന്തര ശ്രമങ്ങളുടെ ഫലമായി 1972 ൽ മാവേലിക്കരവെച്ച് വിപുലമായ ഒരു സമ്മേളനം നടത്തി റിട്ടയേർഡ് സബ്‌രജിസ്ട്രാർ ശ്രീ. എ. കെ രാഘവക്കണിയാർ പ്രസിഡണ്ടും ശ്രീ. കെ. എൻ ഗോപാലൻ വൈദ്യൻ സെക്രട്ടറിയുമായി തിരുവിതാംകൂർ ഗണക മഹാസഭ പുനസംഘടിപ്പിച്ചു. 1974 ൽ പത്തനംതിട്ട വെച്ച് നടന്ന വാർഷികത്തിൽ ശ്രീ. വി. ജി. കൃഷ്ണൻ വൈദ്യൻ കറുകച്ചാൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ശ്രീ. കെ. എൻ ഗോപാലൻ വൈദ്യൻ സെക്രട്ടറിയായി തുടരുകയും ചെയ്തു.
തിരുവിതാംകൂർ ഗണക മഹാസഭ ഇന്നു കാണുന്ന കേരള ഗണക മഹാസഭയാകുന്നു.
കേരള സംസ്ഥാനം നിലവിൽ വന്നതിനാൽ സംഘടനയുടെ പ്രവർത്തനം സംസ്ഥാനമാകെ വ്യാപിപ്പിക്കേണ്ട ആവശ്യകതയിലേക്കായി നിയമാവലിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തുകയും G.O.Ms.No.329/82/1 Dtd.22.12.1982 എന്ന ഉത്തരവ് അനുസരിച്ച് ‘കേരള ഗണക മഹാസഭ’ എന്ന പേർ സ്വീകരിക്കുകയും കേരള സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു.
ശക്തമായ പ്രവർത്തനത്തിലൂടെ ഗണകർ ആവശ്യങ്ങൾക്ക് വേണ്ടി സമരമുകങ്ങളിൽ എത്തുകയും തലസ്ഥാന നഗരിയിൽ പ്രകടനവും ധർണ്ണയും നടത്തുകയും ചെയ്തു. മാസങ്ങളോളമുള്ള പ്രയത്നത്തിന്റെ ഫലമായി സഭയ്ക്ക് സ്വന്തമായി സ്ഥലവും അവിടെ കെട്ടിടം സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. 1982 മുതൽ 1984 വരെ പി. കെ. ഗോപാലൻ പ്രസിഡണ്ടും കെ. കെ. ഗോപാലൻ വൈദ്യൻ സെക്രട്ടറിയുമായി പുതിയ ഭരണസമിതി പ്രവർത്തിച്ചു. 1984 മുതൽ 86 വരെ റിട്ട. ജഡ്ജ് കെ. കെ. ശങ്കരഗണകൻ പ്രസിഡണ്ടായും കെ. കെ. ഗോപാലൻ വൈദ്യൻ സെക്രട്ടറിയുമായി പ്രവർത്തനം നടന്നു. 1974 മുതൽ സഭയിലെ ശൈഥില്യം മൂലം പല വ്യവഹാരങ്ങൾക്ക് സഭ സാക്ഷിയാവുകയും വാർഷിക റിട്ടേണുകൾ സമയബന്ധിതമായി സർക്കാരിൽ അടയ്ക്കായ്കമൂലം 1976 മുതൽ സഭയുടെ രജിസ്ട്രേഷൻ നഷ്ടപ്പെടുകയും ചെയ്തു. രജിസ്ട്രേഷൻ നഷ്ടമായിരുന്നിട്ടും സഭാ പ്രവർത്തനങ്ങൾ അനുസ്യൂതം നടക്കുകയുണ്ടായി.
1956 മുതൽ 1972 വരെ ഗണക മഹാസഭ പ്രവർത്തനരഹിതമായിരുന്ന കാലത്ത് വിവിധ പ്രദേശങ്ങളിൽ വിവിധ പേരുകളിൽ പല ഗണക സംഘടനകൾ ഉണ്ടായി. എന്നാൽ ഈ സംഘടനകൾക്കൊക്കെയും ജില്ലാതല രജിസ്ട്രേഷൻ മാത്രമാണുണ്ടായിരുന്നത്. അപ്പോഴും നാമമാത്രമായ ശാഖകൾ മാത്രമായി കേരള ഗണക മഹാസഭ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചിരുന്നു. മഹാസഭയുമായി ബന്ധപ്പെട്ട് മാതൃസംഘടനയുടെ ലക്ഷ്യ പൂർത്തീകരണത്തിൽ ആവശ്യബോധ്യമില്ലാത്ത നാമമാത്രമായ സമുദായാംഗങ്ങളുടെ പരസ്പ്പരമുള്ള വൈരവും വ്യവഹാരവും മൂലം ആർക്കും തന്നെ നഷ്ടപ്പെട്ട രജിസ്ട്രേഷൻ പുതുക്കിയെടുക്കുവാൻ സാധിച്ചില്ല എന്നതാണ് യഥാർത്ഥ വസ്തുത.
ലൈസെൻസില്ലാതെ പ്രവർത്തിക്കുന്ന ഈ സഭയെ രക്ഷിക്കുന്നതിനായി പുരോഗമനാശയക്കാരായ ചില യുവാക്കളുടെ നേതൃത്വത്തിൽ ഭരണത്തിൽ ഇരുന്നു എന്ന് അന്ന് പറഞ്ഞിരുന്നവരെ ഒഴിവാക്കി കേരള ഗണക മഹാസഭയെ മുന്നോട്ടു നയിക്കാൻ തയ്യാറായി. 2006 ൽ കേരളത്തിലെ വിവിധജില്ലകളിലെ ഗണകരെ ഉൾപ്പെടുത്തി തിരുവല്ലായിൽ വെച്ച് അതിഗംഭീരമായ ഒരു സംസ്ഥാനസമ്മേളനവും റാലിയും ഈ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടത്തി. ഈ കൂട്ടരും സഭയിലെ വിഭാഗീയ വ്യക്തികളുമായി കോടതി വ്യവഹാരം സിവിലായും ക്രിമിനലായും നടത്തി. വ്യവഹാരങ്ങൾ ഒരു വശത്ത് നടന്നു വരവേ തന്നെ 1974 മുതൽ കെ. ജി. എം. എസ് നു നഷ്ടപ്പെട്ട രജിസ്ട്രേഷൻ പുതുക്കി എടുക്കാൻ ഭരണവിഭാഗം അശ്രാന്ത പരിശ്രമം നടത്തി. എന്നാൽ വിഭാഗീയ ചിന്തകർ തങ്ങളാണ് സഭയുടെ അധികാരികൾ എന്ന് രജിസ്ട്രേഷൻ വകുപ്പിനെ അറിയിക്കുകയും സഭാഭരണാവകാശം ഇരു കൂട്ടരും ഒരു പോലെ ആവശ്യപ്പെട്ടതിനാൽ കോടതിവ്യവഹാരത്തിൽ കിടക്കുന്ന ഈ കീറാമുട്ടി പ്രശ്നത്തിൽ സർക്കാരോ രജിസ്ട്രേഷൻ വകുപ്പോ അനുകൂല നിലപാടുകൾ എടുക്കുകയും ചെയ്തില്ല. ചുരുക്കത്തിൽ പൂർവ്വസൂരികൾ ഗണകന്റെ സാമൂഹിക ഉന്നമനത്തിനായി സ്ഥാപിച്ച കേരള ഗണക മഹാസഭയുടെ രജിസ്ട്രേഷൻ പുനസ്ഥാപിക്കൽ മരീചികയായി മാറി. പ്രാരംഭകാലത്ത് ഇരുനൂറിൽ കൂടുതൽ ശാഖകൾ ഉണ്ടായിരുന്ന മഹാസഭ പ്രവർത്തനമുള്ള വെറും മുപ്പത്തിയാറ് നാമമാത്ര ശാഖകളുമായി മുന്നോട്ടു പോയി. രജിസ്ട്രേഷൻ ഇല്ല എന്ന വിവരം അറിഞ്ഞ ഇതിലെ മിക്ക ശാഖകളും പ്രവർത്തനം അവസാനിപ്പിക്കുകയോ മന്ദീഭവിക്കുകയോ ചെയ്തു.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്നേ ഗണക സമുദായ പുരോഗതിക്കായി തിരുവിതാംകൂറിൽ കമ്പനി ആക്റ്റ് അനുസരിച്ച് രൂപീകരിച്ച സമുദായ സംഘടനകളിൽ ഒന്നാണ് കേരള ഗണക മഹാസഭ. പ്രഗത്ഭരും പ്രശസ്തരുമായ അനേകം വിദ്വാന്മാർ പല കാലങ്ങളിൽ ഈ സഭയെ നയിച്ചിട്ടുണ്ട്. സഭയുടെ ദുർഗ്ഗതിയെന്ന് പറയട്ടെ 1974 മുതൽ സഭാഭാരവാഹികളാകാനുള്ള ചിലരുടെ പിടിവാശികൾ ഈ ഗണക സഭയുടെ ഉന്നമനത്തിനായിരുന്നില്ല, മറിച്ച്, സ്വാർഥലാഭവും അധികാരക്കൊതിയും മാത്രം ലക്ഷ്യമിട്ടതിനാൽ ഭരിച്ചിരുന്നു എന്ന് പറഞ്ഞിരുന്നവർക്കൊന്നും സഭയ്ക്ക് വേണ്ടി കാതലായി ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല എന്നതാണ് പിൽക്കാല തെളിവുകൾ ചൂണ്ടിക്കാണിക്കുന്നത്. പലപ്പോഴും കോടതി വ്യവഹാരങ്ങളിൽ ഏർപ്പെടാൻ നിർബ്ബന്ധിതരായ ഇക്കൂട്ടർക്ക് സാമൂഹികപരമായും രാഷ്ട്രീയപരവുമായി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമുണ്ടായ നിയമങ്ങളും മാറ്റങ്ങളും തിരിച്ചറിയാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇന്ത്യയിൽ ദേശീയ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും മറ്റ് പിന്നോക്ക സമൂഹങ്ങളുടെ അവസ്ഥാപഠനവുമായി ബന്ധപ്പെട്ട് അനേകം കമ്മീഷനുകളെ ഭരിച്ചിരുന്ന സർക്കാരുകൾ നിയമിച്ചിരുന്നു. മറ്റു പിന്നോക്ക സമൂഹത്തിന്റെ പിന്നോക്കാവസ്ഥയുടെ പഠനത്തിനായി ഇതുവരെ ദേശീയ തലത്തിൽ രാഷ്ട്രപതി നിയമിച്ച കമ്മീഷനുകൾ മൂന്നാണ്. കാക്കാ കലേൽക്കർ കമ്മീഷൻ, മണ്ഡൽ കമ്മീഷൻ, ഇപ്പോൾ പ്രവർത്തിക്കുന്ന രോഹിണീ കമ്മീഷൻ. ആദ്യത്തെ രണ്ട് കമ്മീഷനുകളുടെ സിറ്റിംഗിലും ഗണകരെ പ്രതിനിധാനം ചെയ്ത് ഒരു സംഘടനയും പങ്കെടുത്തില്ല. ഈ കാലയളവിൽ കേരളത്തിലും സംസ്ഥാനതലത്തിൽ പിന്നോക്ക വിഭാഗങ്ങളുടെ ഉദ്യോഗ, വിദ്യാഭ്യാസ സംവരണ നിർദ്ദേശങ്ങൾ നടപ്പിലാക്കിയ ഒരു കമ്മീഷനുകളിലും കേരള ഗണക മഹാസഭയെ പ്രതിനിധാനം ചെയ്ത് ആരും പങ്കെടുത്തതായി കമ്മീഷൻ റിപ്പോർട്ടുകളിൽ പരാമർശിക്കുന്നില്ല. രജിസ്ട്രേഷൻ ഇല്ലാതിരുന്ന ഒരു സഭയുടെ അക്കാലത്തെ പ്രവർത്തകരും അതേ അവസ്ഥയിലുള്ള പ്രവർത്തനങ്ങളാണ് കഴ്ച്ചവെച്ചിട്ടുള്ളത്.
സ്വാതന്ത്ര്യാനന്തരം കേരളത്തിലെ വിവിധ പിന്നാക്ക വിഭാഗങ്ങൾക്ക് അനേകം എയിഡഡ് സ്ഥാപനങ്ങളും അവകാശങ്ങളും കാലാകാലം ഭരിച്ചിരുന്ന സർക്കാറുകൾ നൽകി അവരെ പ്രീണീപ്പിച്ചിരുന്നു. അവർ ഒരു വോട്ട് ബാങ്കായി ഒന്നിച്ച് നിന്നു പ്രവർത്തിച്ചു. എന്നാൽ വിശ്വകർമ്മജർ കഴിഞ്ഞാൽ ജനസംഖ്യാനുപാതം കണക്കിലാക്കിയാൽ കേരളത്തിൽ ഏറ്റവും കൂടുതലുള്ള സമുദായങ്ങളിൽ ഒന്ന് ഗണകരാണെന്ന് എല്ലാവർക്കും അറിയാം, സ്വന്തം സമുദായാംഗങ്ങൾ ഒഴികെ! ഒരു കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തനം കാഴ്ച്ചവെച്ച് ഭിന്നിപ്പില്ലാതെ ഒരു വോട്ട് ബാങ്കായി അധികാരികൾക്ക് മുന്നിൽ നിന്നിരുന്നുവെങ്കിൽ ധാരാളം നേട്ടം ഈ സംഘടനയ്ക്കുണ്ടാകുമായിരുന്നു. എന്നാൽ കാലാകാലങ്ങളായി സംഘത്തെ ദുർബ്ബലപ്പെടുത്തുന്ന സമീപനങ്ങൾ സമുദായാംഗങ്ങളിൽ നിന്നുണ്ടായതുമൂലം ഗണകർക്ക് സർക്കാരിൽ നിന്നും നാളിതുവരെ ഒരു നേട്ടങ്ങളും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.
1974 മുതൽ രജിസ്ട്രേഷൻ നഷ്ടപ്പെട്ട് പായും പങ്കായവും ഇല്ലാതെ നയിക്കാൻ നാഥനില്ലാതെ നടുക്കടലിൽ 2016 വരെ കേരള ഗണക സമൂഹം ഒഴുകി നടന്നതിൽ നിന്നും ഇന്ന് എം. ബി. സി. എഫ് ൽ പ്രബല അംഗസംഘടനായി കേരള ഗണക മഹാസഭയെ എത്തിക്കാൻ നിലവിലെ ആർജ്ജവമുള്ള ഭരണ കർത്താക്കൾക്ക് കഴിഞ്ഞു എന്നതിൽ നിന്നാണ് നിലവിലെ കെ.ജി.എം.എസ്. എന്ന സമുദായസംഘടനയെ കാണേണ്ടത്. കേരളത്തിലെ സാമൂഹികവ്യവസ്ഥകളിൽ ഉണ്ടായ മാറ്റങ്ങളുടെ പ്രതിഫലന ഫലമായി ഗണക സമൂഹത്തിലും സംഘടനയുടെ ആവശ്യകത ചിലർ മനസ്സിലാക്കി. സർക്കാർ സംബന്ധമായ പല ആവശ്യങ്ങൾക്കും തങ്ങൾ ഗണക സമുദായമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ രേഖകളും സാക്ഷ്യപത്രങ്ങളും സമർപ്പിച്ച് അധികാരികളെ ബോധ്യപ്പെടുത്തേണ്ടി വന്ന സന്ദർഭങ്ങൾ പലപ്പോഴുമുണ്ടായി. ഇത്തരം ആവശ്യക്കാരിൽ ചുരുക്കം ചിലർ സമുദായസംഘടനയുടെ ആവശ്യകത മനസ്സിലാക്കുകയും നിലവിലെ മന്ദീഭവിച്ച സംഘടനയെ പടുത്തുയർത്തി ഈ സംഘടനയെ സർക്കാർ അംഗീകാരമുള്ള ഒരു സംഘടനയാക്കണമെന്നും തീരുമാനിച്ചു. മുൻകാല പ്രവർത്തകരെയും ഭരണസാരഥികളേയും കണ്ട ഇക്കൂട്ടർക്ക് ഒരു കാര്യം മനസിലായി. പരസ്പരം പോരടിക്കാനല്ലാതെ അവർക്ക് ഒന്നിനും കഴിയില്ല എന്ന സത്യം! ഇക്കൂട്ടരിൽ ചെറിയനാട് മുപ്പത്തിയഞ്ചാം നമ്പർ ശാഖാ പരിധിയിലെ പുതിയ താമസക്കാരനായിരുന്ന ശ്രീ മോഹനന്റേയും പഴയകാല ആത്മാർത്ഥ പ്രവർത്തകരുടേയും കൂട്ടായ ഇടപെടലിലൂടെ ആജീവനാന്ത അംഗമായ നിലവിലെ ജനറൽ സെക്രട്ടറി ശ്രീ. ജി. നിശീകാന്തിനെ സമീപിക്കുകയും മഹാസഭയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നലകണമെന്നും നിരന്തരമായി ആവശ്യപ്പെയ്യുകയും ചെയ്തു. അതിന്റെ ഫലമായി അദ്ദേഹം ആത്മാർത്ഥമായി ഈ പ്രശ്നത്തിൽ ഇടപെടുകയുണ്ടായി. മഹാസഭയുടെ നഷ്ടപ്പെട്ട രജിസ്ട്രേഷൻ പുനസ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനായി 2017 ജനുവരിയിൽ ഒരു അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. ഈ കമ്മറ്റിയിൽ കൃത്യമായ സമുദായ നന്മ മാത്രം കാംക്ഷിക്കുന്ന ഒരുപറ്റം അനുയായികളുമൊത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ അനേകം വൈതരണികളും തടസ്സങ്ങളും നേരിടുകയുണ്ടായി. ഇതിനിടയിൽ ശ്രീ ജി നിശീകാന്തിനെ സംഘടന പുനഃസംഘടിപ്പിക്കുന്നതിനായി അഡ്മിനിസ്ട്രേറ്ററുടെ അധികാരത്തോടെ അഡ്ഹോക് കമ്മിറ്റിയുടെ ചെയർമാനാക്കി സർക്കാർ ഉത്തരവിറക്കി. അവസാനം 1974 മുതൽ മുടങ്ങിക്കിടന്ന രജിസ്ട്രേഷൻ ക്രമപ്പെടുത്തുകയും അന്നത്തെ നോൺ ട്രേഡിംഗ് കമ്പനി രജിസ്ട്രാറായിരുന്ന ശ്രീ വി എം ഉണ്ണിയുടെ ഉത്തരവിൻ പ്രകാരം 2017 മേയ് മാസം കോട്ടയം നഗരം അക്ഷരാർത്ഥത്തിൽ തരിച്ചുപോയ ഗണക സമുദായ മുന്നേറ്റ റാലിയോടെ സംസ്ഥാന സമ്മേളനം വിളിച്ചുകൂട്ടി തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. നിലവിലെ മഹാസഭ അധ്യക്ഷനായ കോട്ടയം പുതുപ്പള്ളി സ്വദേശി ഡോ. ഷാജികുമാർ മഹാസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. രജിസ്ട്രേഷൻ ക്രമപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ ശ്രീ ജി നിശീകാന്ത് എതിരില്ലാതെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ മുതലായ പ്രമുഖ നേതാക്കൾ ആ മഹാസമ്മേളനത്തിൽ പങ്കെടുത്തു. 2017 ൽ 36 ശാഖകളുമായി ആരംഭിച്ച ഈ സംഘടന 2023 ആയപ്പോഴേക്കും പ്രവർത്തന നിരതമായ നൂറ്റി മുപ്പതോളം ശാഖകളുമായി കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രവർത്തിക്കുന്നു.
കേരള ഗണക മഹാസഭയുടെ ഇരുണ്ട കാലഘട്ടം മാറണമെങ്കിൽ ലക്ഷ്യബോധമുള്ള നേതൃത്വനിരയുടെ കീഴിൽ സമുദായം വളരണം. നാൽപ്പത് വർഷങ്ങളായി പ്രവർത്തനം മന്ദീഭവിച്ചു കിടന്നിരുന്ന കെ. ജി. എം. എസ് നു പെട്ടെന്ന് മുന്നേറ്റങ്ങളൊന്നും കാഴ്ച്ചവെക്കാൻ കഴിയില്ല എന്ന സത്യം എല്ലാ ആത്മാർത്ഥ പ്രവർത്തകർക്കും അറിയാം. കേരളത്തിലെ ഗണകരുടെ മാതൃസംഘടനയായ കെ. ജി. എം. എസ്. വളരുകയാണ്. നിലവിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലാത്ത ഈ സംഘടനയ്ക്ക് ഒരു ആയുർവ്വേദ കോളജ് അനുവദിച്ചു കൊടുക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പാല രാമപുരം പൂവക്കുളം അയ്യങ്കുഴയ്ക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം അതിന്റെ ഉടമസ്ഥർ യാതൊരു ബാധ്യതകളുമില്ലാതെ കെ. ജി. എം. എസ് നു കൈമാറി. നാലമ്പലങ്ങൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഹനൂമാൻസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ നടക്കാൻ പോവുകയാണ്. സമുദായത്തിന്റെ അവകാശങ്ങളായ അനുഷ്ഠാനകലകൾ സംരക്ഷിക്കുന്നതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആ മേഖലയിൽ മുന്നേറ്റത്തിനുള്ള പാത സൃഷ്ടിക്കുന്നു. ഗണകരുടെ വരും തലമുറയുടെ വിദ്യാഭ്യാസ ഉദ്യോഗ മുന്നേറ്റങ്ങൾക്കായി വിദ്യാഭ്യാസ ഉദ്യോഗ സഹായക സംവിധാനങ്ങൾ ഒരുക്കുന്നു. അതിനുമപ്പുറം അധികാരം ഏറ്റെടുത്ത് അഞ്ച് വർഷങ്ങൾ കഴിഞ്ഞ 2022 ൽ കേന്ദ്ര പിന്നോക്ക കമ്മീഷനു (രോഹിണി കമ്മീഷൻ) മുന്നിൽ കേരള ഗണക മഹാസഭയുടെ നേതാക്കൾ ചരിത്രത്തിലാദ്യമായി തങ്ങളുടെ സമുദായത്തിന്റെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു.
കേരള ഗണക മഹാസഭ അധികാര വർഗ്ഗത്തിനു മുന്നിൽ അവകാശങ്ങൾക്ക് പോരാടാനുള്ള ഒരു ഉജ്ജ്വല ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചകൾ കേരളത്തിലെ ഓരോ ഗണകനും അഭിമാനത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം സമാന സംഘടനകൾക്ക് അത് മാതൃകയുമാകുന്നു. മുൻകാല അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മഹാസഭയ്ക്ക് ഒരോ ജില്ലയിലും ഭരണസമിതികളും വ്യക്തമായ ജോലി ഏറ്റെടുക്കുന്ന ബോർഡ് അംഗങ്ങളും മാനേജിംഗ് കൗൺസിലും പ്രവർത്തിക്കുന്നു. ഓരോ ശാഖകളുടേയും പ്രവർത്തനം നിരീക്ഷിച്ച് പ്രവർത്തനങ്ങൾ താഴേത്തട്ട് വരെ എത്തിക്കുന്നതിനായി അനേകം സോഷ്യൽ മീഡിയ സംവിധാനങ്ങളും സമ്മേളനങ്ങളും നടക്കുന്നു.
കേരള ഗണക മഹാസഭ കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അനുഭവിച്ചു പോന്ന പ്രവർത്തന മാന്ദ്യത്തിൽ നിന്നും പതുക്കെ വിട്ടുമാറുകയാണ്. വ്യക്തികൾക്കതീതമായി സംഘടനയേയും ഗണക സമുദായത്തേയും കാണാനും ക്ളേശ സഹിഷ്ണതയോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും അത് വിജയിപ്പിക്കാനും കഴിവുള്ള ഒരു ഗണക സമൂഹമായി നാം മാറണം. പുതു തലമുറ ഗണക സമൂഹം അതേറ്റെടുക്കണം. ഉറച്ച ലക്ഷ്യബോധത്തോടെ സ്വാർത്ഥതയോ അധികാര മോഹമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു പറ്റം ലക്ഷ്യബോധമുള്ള ഗണകരാണ് ഈ സംഘടനയുടെ ഇന്നത്തെ കെട്ടുറപ്പ് ബലവത്താക്കുന്നത്. സമുദായത്തെ സ്നേഹിക്കാനും സഭയ്ക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവരെ ആദരിക്കാനും ബഹുമാനിക്കാനും കഴിയണം. ഗണകരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോരാടാനുള്ള ഒരു സമുദായ സംഘടനയായി കെ. ജി. എം. എസ് നെ മാറ്റാൻ ഗണകരാണ് എന്നഭിമാനിക്കുന്ന ഓരോ സമുദായാംഗങ്ങളും കരുതുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. സഭയെ പുനരുജ്ജീവിപ്പിച്ചവരല്ല ഭാവിയിൽ ഇതിന്റെ ഗുണഭോക്താക്കൾ എന്ന് ഓരോ ഗണക സമുദായ അംഗങ്ങളും മനസ്സിലാക്കണം. നമ്മുടെ സഭാ നേതാക്കളുടെ സഹായ ഹസ്തങ്ങളായി ഓരൊ ഗണകനും മാറണം. പിന്തിരിഞ്ഞു പോകുന്നവരെ കൂടെ കൂട്ടാൻ ശ്രമിക്കണം. അതിനു പ്രേരകമാകുന്ന ചിന്തയും വികാരവും ഓരോ ഗണക ഹൃദയങ്ങളിലും ഉണരട്ടെ.